Wednesday 18 January 2017

'നാഗദൈവങ്ങൾ'

അമ്മയുടെ നിർബന്ധമാണ്‌ ഇത്തവണയെങ്കിലും സർപ്പം പാട്ടിന് എത്തണമെന്ന്.. ഓരോ തവണയും നാട്ടിലേയ്ക്ക് പോരാൻ തയ്യാറെടുക്കുമ്പോൾ എന്തെങ്കിലുമൊക്കെ തടസ്സങ്ങൾ ഉണ്ടാകാറുണ്ട്..ഒരിക്കലും സർപ്പം പാട്ടിന് എനിക്ക് പങ്ങെടുക്കാൻ പറ്റാത്തത് എൻറെ സമയ ദോഷത്തിന്റെ ആണ് എന്നാണ് അമ്മ പറയുന്നത് ... പാവം, അമ്മയ്ക്ക് അറിയില്ലല്ലോ വിദേശ കമ്പനികളുടെ നൂലാമാലകൾ ...
ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും നാട്ടിലേയ്ക്ക് പോകാൻ സമയമാകുമ്പോൾ ഒരുതരം ഉണർവാണ് മനസ്സിനും ശരീരത്തിനും ... , ഒരുപാട് നല്ല ഓർമ്മകൾ മുന്നിലൂടെ മിന്നി മറയുന്നു..
തറവാട്ടിലെ പഴമയുടെ മണവും , കാവും, കുളവും, കൂട്ടുകാരുമായി കളിപറഞ്ഞു നടന്ന നാട്ടു വഴികളും തൊടിയിലെ അമ്മച്ചി പ്ലാവും, നാട്ടു മാവും എല്ലാമെല്ലാം ഇന്നലെയുടെ വസന്തമായി മനസ്സിൽ പൂത്തുനില്ക്കുന്നു...
ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു നാട്ടിൽ പോകാൻ .. തറവാട്ടിൽ വളരെ നാളുകൾക്ക് ശേഷം നടത്തുന്ന സർപ്പം പാട്ടാണ് ബന്ധുക്കളെല്ലാവരും പങ്കെടുക്കണം എന്നാണു പ്രശ്നവിധിയിൽ തെളിഞ്ഞത് ...അതുകൊണ്ട് എല്ലാവരും തന്നെ എത്തിയിട്ടുണ്ടാവും ...
പണ്ട് എന്ത് രസമായിരുന്നു... സർപ്പം പാട്ട് നടക്കുമ്പോൾ തറവാട്ടിൽ അന്നൊക്കെ ഒരു ഉത്സവം പോലെയായിരുന്നു ...എല്ലാ ബന്ധുക്കളും തറവാട്ടിൽ ഒത്തുകൂടും ..
ചെറിയമ്മാവന്റെ മോൻ 'ബാലു' അവനായിരുന്നു ഞങ്ങൾ കുട്ടികളിൽ ഏറ്റവും വികൃതി . അവൻ വരുന്നുണ്ടെന്നറിഞ്ഞാൽ എനിക്ക് ദേഷ്യമായിരുന്നു .. എന്റെ കളർ പെന്‍സിലുകളും , കളിപാട്ടങ്ങളും എല്ലാം അവന് വേണമായിരുന്നു , അതൊന്നും അവന് കൊടുക്കാൻ എനിക്ക് ഇഷ്ട്ടമില്ലായിരുന്നു . എപ്പോഴും അവനുവേണ്ടി വക്കാലത്ത് പിടിക്കാൻ വരുന്നതോ എന്റെ അമ്മയും ...അമ്മയ്ക്ക് മാത്രമല്ല തറവാട്ടിൽ ഞാനൊഴിച്ച്‌ ബാക്കിയെല്ലാവർക്കും അവനെ ഇഷ്ട്ടമായിരുന്നു ..അതിൽ എനിക്ക് ചെറിയ കുശുമ്പും ഉണ്ടായിരുന്നു .. "തറവാട്ടിലെ സർപ്പത്തിന്റെ അനുഗ്രഹം കൊണ്ട് കിട്ടിയ ആൺകുട്ടിയാണ് അതുകൊണ്ട് അവനെ വെറുപ്പിക്കരുത് " അമ്മയുടെ സ്ഥിരം പല്ലവിയാണ് , എനിക്കാണെങ്കിൽ ഇത് കേൾക്കുന്നത് തന്നെ ദേഷ്യമാണ്...
തറവാട്ടിലെ മച്ചിൻ മുകളിൽ ഇപ്പോഴും കാണും അവന് കൊടുക്കാതെ താൻ സുക്ഷിച്ചു വച്ച കളികോപ്പുകൾ , മീനാക്ഷി ഓർത്തു..
തറവാട് ഭാഗം വെച്ചപ്പോൾ ഈ സർപ്പക്കാവും അതിനോട് ചേർന്ന കുറച്ചു സ്ഥലവും തറവാടും ആണ് അമ്മയ്ക്ക് കിട്ടിയത്..പ്രൌഡിയിൽ
തിളങ്ങി നിന്നിരുന്ന തറവാട് ഭാഗം വെച്ച് എല്ലാവരും അവരവരുടെ ജീവിതവുമായി പൊരുത്തപ്പെട്ടപ്പോൾ തറവാടിന്റെ കാര്യം പാടെ മറന്നു പോയി ..എന്നാലും ഇടയ്ക്ക് ചെറിയമ്മാവന്‍ വന്നു ക്ഷേമം അന്വക്ഷിക്കുമായിരുന്നു, അമ്മാവൻറെ കൂടെ ബാലുവും വരുമായിരുന്നു തറവാട്ടിൽ, തറവാട്ടിലെ ആൺകുട്ടി വലുതായപ്പോൾ എനിക്കും അവനോട് സ്നേഹവും ബഹുമാനവും തോന്നി തുടങ്ങി..
അങ്ങനെ കാലങ്ങള്‍ കടന്നുപോയി ..ഇപ്പോൾ സർപ്പക്കാവിൽ അന്തിക്ക് തിരി വെച്ച് പ്രാർത്ഥിക്കുന്നത്‌ മാത്രമായി ..കാരണം കളമെഴുത്തും പാട്ടും നടത്തണമെങ്കിൽ വലിയ ചിലവാണ്‌ .. പാവം അച്ഛൻ സാദാ ഒരു സ്കൂൾ മാഷ് അച്ഛനെ കൊണ്ട് താങ്ങാൻ ആവില്ലായിരുന്നു അതിനുള്ള ചിലവുകൾ ..എല്ലാവർക്കും അവരുടെ തിരക്കുകൾ ആയതിനാൽ ആരും ഇങ്ങനെ ഒരു കാര്യത്തിന് മുന്നിട്ട് ഇറങ്ങാൻ തയ്യാറല്ല ..എന്നാലും എന്തേലും വിശേഷങ്ങൾ ഉണ്ടാകുമ്പോൾ കാവിൽ വന്നു വിളക്ക് വയ്ക്കൽ മാത്രം..
ബാലുവിന്റെ പഠിത്തമെല്ലാം കഴിഞ്ഞ് ഒരു ജോലിക്ക് വേണ്ടി അന്വക്ഷിക്കുന്ന സമയം.. അവന് നാട്ടിൽ തന്നെ ജോലി നോക്കാൻ ആയിരുന്നു ഇഷ്ട്ടം പക്ഷെ അമ്മാവൻറെ നിർബന്ധമായിരുന്നു വിദേശത്ത്‌ ജോലി വേണം എന്നത് ..അങ്ങനെ അവനും ജോലി ശരിയായി പക്ഷെ അതോടെ അവൻറെ മുഖത്ത് എപ്പോഴും സങ്കടമായിരുന്നു ..
പോകുന്നതിനു രണ്ടു ദിവസം മുൻപ് അവൻ വീട്ടിൽ വന്നു അത്രയും നാൾ ഞാൻ കണ്ട ബാലു ആയിരുന്നില്ല അന്ന് കണ്ടപ്പോൾ ..അന്ന് അവൻ എന്നോട് ഒരുപാടു സംസാരിച്ചിരുന്നു..കുട്ടിക്കാലവും, കോളേജ് ജീവിതവും എല്ലാം ..സംസാരത്തിനിടയിൽ "മീനാക്ഷി നിന്നെ എനിക്ക് ഇഷ്ട്ടമാണ് " എന്ന് അവൻ പറഞ്ഞപോലെ എനിക്ക് തോന്നി...അത് ഒരുപക്ഷെ എന്റെ തോന്നൽ മാത്രമാവാം....
വിദേശത്ത്‌ ജോലിക്ക് പോയെങ്കിലും അവന് നാടിനോടും വീടിനോടുമുള്ള സ്നേഹം കുറഞ്ഞിരുന്നില്ല..ദിവസവും ഫോൺ ചെയ്യുമായിരുന്നു, എല്ലാവരെ കുറിച്ചും അന്വക്ഷിക്കുമായിരുന്നു , പിന്നെ പിന്നെ ആഴ്ചയിൽ ആയി, അത് പിന്നീട് മാസത്തിൽ ആയി ..പിന്നെ വിളി തന്നെ ഇല്ലാതായി ...ബാലുവിനെ കുറിച്ച് ഇടയ്ക്ക് വീട്ടിൽ അമ്മ പറയുമായിരുന്നു ..
ചെറിയ അമ്മാവൻ എപ്പോഴോ തറവാട്ടിൽ വന്നപ്പോൾ ബാലു വിദേശത്ത്‌ ഒരു മലയാളി കുടുംബത്തിലെ പെൺകുട്ടിയുമായി ഇഷ്ട്ടത്തിൽ ആണെന്നും , ആ കുട്ടിയെതന്നെ വിവാഹം ചെയ്തു എന്നും പറയുന്നത് കേട്ടു..ശരിക്കും അത് കേട്ടപ്പോൾ എല്ലാവരെക്കാളും ദുഃഖം എനിക്കായിരുന്നു.. ആരും അറിയാതെ അവനിൽ ഒരിഷ്ട്ടം ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്നു..അന്ന് സർപ്പക്കാവിൽ തിരിവെച്ചപ്പോൾ മനസ്സ് വല്ലാതെ കരഞ്ഞു....
അങ്ങനെ ദിവസങ്ങളും, ആഴ്ചകളും , മാസങ്ങളും കടന്നു പോയി..എല്ലാവരും ഓരോ തിരക്കുകൾ, എന്റെ ജീവിതത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി, പഠിത്തമൊക്കെ കഴിഞ്ഞു ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയം...തറവാട്ടിൽ ആകെ ഒരു സ്വസ്ഥത കുറവ് ..
ചെറിയമ്മാവന് തീരെ സുഖമില്ലാതായി, അമ്മായിയുടെ നിർബന്ധം കൊണ്ട് ബാലു കുറച്ചു ദിവസത്തേയ്ക്ക് നാട്ടിൽ വന്നിരുന്നു..പക്ഷെ ആരെയും കാണാനോ , ആർക്കും അവനെ കാണാനോ കഴിഞ്ഞില്ല.. അവൻ ഒരുസമയത്തും വീട്ടിൽ ഉണ്ടായിരുന്നില്ല.. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൻ തിരികെ പോകുകയും ചെയ്തു...അതിൽ എന്റെ അമ്മയ്ക്ക് പ്രതിക്ഷേധം ഉണ്ടായിരുന്നു, നാട്ടിൽ വന്നിട്ട് സർപ്പക്കാവിൽ വന്ന് തിരിതെളിയിക്കാൻ പോലും അവന് സമയം ഇല്ലാതായോ ? ഇങ്ങനെ മാറുമോ മനുഷ്യര് എന്നൊക്കെയാണ് അമ്മയുടെ പറച്ചിൽ ...അതിനൊന്നും മറുപടി ആരും പറഞ്ഞില്ല..പക്ഷെ ഞാനും ആഗ്രഹിച്ചിരുന്നു അവനെ ഒന്ന് കാണാൻ ..
എനിക്കും ചെറിയ ജോലി ശരിയായി ഞാനും പറന്നു മറുനാട്ടിലേയ്ക്ക്..
പിന്നെ ഇപ്പോഴാണ് ഒരു തിരികെ ഒരു യാത്ര എന്റെ നാട്ടിലേയ്ക്ക്...
കേരളത്തിന്റെ കാറ്റ് ഏറ്റപ്പോൾ തന്നെ ശരീരത്തിന് ഒരു കുളിർമ്മ വന്നു.. തറവാടിന്റെ പടിക്കൽ എത്തിയപ്പോഴേ കേൾക്കാം മധുരമായ ഭക്തി ഗാനങ്ങൾ..പഴയ ഓർമ്മകൾ വീണ്ടും ഞാൻ അതിലേയ്ക്ക് ഊളിയിട്ടു..പടിക്കൽ മുതൽ കാവ് വരെ ലൈറ്റ് ഇട്ടിട്ടുണ്ട് , മനോഹരമായ പന്തൽ കാവിന്റെ മുന്നിലായി ഉയർന്നിരിക്കുന്നു..എല്ലാം ആ പഴയ രീതിയിൽ തന്നെ...
കുടുംബത്തിലെ എല്ലാവരും തന്നെ എന്റെ വരവ് പ്രതീക്ഷിച്ചപോലെ വീടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു ..തറവാടിന്റെ സന്തോഷം കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു ..ചേച്ചിമാരും, അവരുടെ മക്കളും ആകെ ഒരു ഉത്സവമേളം..എങ്കിലും ഞാൻ പ്രതീക്ഷിച്ച ആളെ അവിടെ കണ്ടില്ല..ഞാൻ ആരോടും ചോദിച്ചതുമില്ല..എങ്കിലും ഒരു ആകാംക്ഷ 'ബാലു അവൻ എവിടെ ? വന്നിട്ടില്ലായിരിക്കുമോ ? ' മീനാക്ഷി ഓർത്തു...
ബാഗുമായി അവൾ അകത്തേയ്ക്ക് കടന്നപ്പോൾ അറയുടെ തൊട്ടടുത്ത മുറിയിൽ ആരോ കിടക്കുന്നു ആരാണെന്നറിയാൻ മീനാക്ഷി അങ്ങോട്ടേയ്ക്ക് ചെന്നു. 'ബാലു' അവനെ അവൾ ഞെട്ടി ..അവന്റെ രൂപം പോലും മാറിയിരിക്കുന്നു ..ക്ഷീണിതനായിരുന്നു അവൻ ദേഹത്തൊക്കെ വെളുത്ത പാടുകൾ ..മീനാക്ഷിയെ കണ്ടപ്പോൾ അവൻ എഴുന്നേറ്റു ..മീനാക്ഷി അവന്റെ ഒപ്പം കട്ടിലിൽ ഇരുന്നു..." നീ എപ്പോൾ വന്നു?" അവൻ ചോദിച്ചു .."ഇപ്പോൾ വന്നതേ ഉള്ളു , എല്ലാവരെയും കണ്ടു നിന്നെ കാണാത്തപ്പോൾ നീ വന്നില്ല എന്ന് ഞാൻ കരുതി " മീനാക്ഷി പറഞ്ഞു ..
മീനാക്ഷി: നീ എന്താ പുറത്തേയ്ക്ക് ഇറങ്ങാതെ ഇവിടെ തന്നെ ഇരിക്കുന്നത് ?
ബാലു: കഴിയുന്നില്ല മീനാക്ഷി എല്ലാവരും എന്നെ വെറുക്കുന്നതുപോലെ തോന്നുന്നു .. നീ കണ്ടില്ലേ ഈ പാടുകൾ ?എത്ര ദൂരേയ്ക്ക് പോയാലും സർപ്പശാപം ഇല്ലാതാവില്ലല്ലോ ?
സർപ്പ ദേവതകളുടെ അനുഗ്രഹം കൊണ്ട് കിട്ടിയ തറവാട്ടിലെ ആൺ തരിയെ അവർ തന്നെ ശപിക്കുമോ ? മീനാക്ഷി ഓർത്തു
അമ്മാവൻ നോക്കിച്ചപ്പോൾ സർപ്പശാപം ആണെന്നാണ് പ്രശ്നവിധിയിൽ തെളിഞ്ഞത്..
മീനാക്ഷി: ബാലുവിന്റെ കുടുംബം വന്നില്ലേ?
ബാലു: കുടുംബമോ?
മീനാക്ഷി: അമ്മാവൻ പറഞ്ഞു നീ അവിടെ ഏതോ മലയാളി കുട്ടിയെ വിവാഹം ചെയ്തു എന്ന് ..
ബാലു : ഇഷ്ട്ടമായിരുന്നു പക്ഷെ എന്റെ ദേഹത്തെ പാടുകൾ അവളെ എന്നിൽ നിന്നും അകലാൻ കാരണമാക്കി ..അതോടെ ആ വിവാഹം വെറും സ്വപ്നമായി ..
ബാലുവും , മീനാക്ഷിയും ഓരോന്ന് പറഞ്ഞിരുന്നു ..
സന്ധ്യ ആയപ്പോഴേയ്ക്കും മറ്റു ബന്ധുക്കളും എത്തി ...
പുള്ളോൻ കളം പൂർത്തിയാക്കി.. പൂജ തുടങ്ങി , എല്ലാവരും കാവിൽ പ്രാർത്ഥിച്ചു ..ബാലുവിന്റെ അസുഖം മാറാൻ ആണ് മീനാക്ഷി പ്രാർത്ഥിച്ചത്‌.. കളത്തിൽ പിണഞ്ഞു കിടക്കുന്ന നഗരാജവും , നാഗ യെക്ഷിയും , പുള്ളോൻ പാട്ട് തുടങ്ങി ..പൂക്കുലയുമായി കളത്തിൽ നില്ക്കുന്ന മീനാക്ഷിയ്ക്ക് ഒരു പ്രത്യേക സൌന്ദര്യം ഉള്ളതുപോലെ ബാലുവിന് തോന്നി ..പാട്ട് മുറുകിയപ്പോൾ അവളിൽ ചില ഭാവമാറ്റങ്ങൾ , ആർപ്പും കുരവയും മുറുകി അവൾ ഉറഞ്ഞു തുള്ളി ...കളത്തിൽ ഇഴഞ്ഞ് ഉരുളുന്ന മീനാക്ഷിയെ ബാലു കൌതുകത്തോടെ നോക്കി നിന്നു..
ബാലുവിനെ പിടിച്ചു വലിച്ച് കളത്തിൽ ഇരുത്തി ..മഞ്ഞള് വാരി അവന്റെ ദേഹമെല്ലാം തേച്ചു..അവൻറെ അസുഖം മാറ്റാമെന്നും ഇനി അവരെ മറക്കാതിരുന്നാൽ മതിയെന്നും സർപ്പ ദേവതകൾ പറഞ്ഞു ..എല്ലാത്തിനും ബാലു സമ്മതം മൂളി...
എല്ലാം കഴിഞ്ഞു കാറും കോളും അടങ്ങി ..ബന്ധുക്കൾ ഓരോരുത്തരായി പിരിയാൻ തുടങ്ങി ...
തറവാട്ടിൽ മറ്റൊരു ചർച്ച തലപൊക്കി ബാലുവിൻറെയും മീനാക്ഷിയുടെയും വിവാഹം .. അവൻറെ അസുഖം അതിൽ ചിലർക്ക് എതിരഭിപ്രായം ഉണ്ടായിരുന്നു..പക്ഷെ എനിക്ക് അതിൽ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല..അവനെ ഞാൻ അത്രയ്ക്കും ഇഷ്ട്ടപ്പെട്ടിരുന്നു..ബാലുവിൻറെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞ ആ നാളിൽ എന്റെ മനസ്സിന്റെ വേദന ഈ സർപ്പ ദേവതകൾ അറിഞ്ഞു കാണണം അതാവാം ഇങ്ങനെ ഒരു കൂടികാഴ്ച ഒരുക്കിയത്..
തിരികെ യാത്രയാകുമ്പോൾ ഞാനും, ബാലുവും വളരെ സന്തോഷത്തിൽ ആയിരുന്നു...

അവരുടെ പ്രണയത്തിന് കാവലായ് നാഗദൈവങ്ങളും ....

'അമ്മ '

കോടതിമുറിയിൽ അച്ഛൻറെ വക്കീലും അമ്മയുടെ വക്കീലും ചീറുകയാണ് . അവിടെ ഒന്നും മനസ്സിലാകാതെ പത്തു വയസ്സുള്ള ബാലൻ നില്ക്കുന്നു . എന്നാൽ അവന് ഒന്നു മാത്രമറിയാം അച്ഛനും അമ്മയും ഇവിടെ പിരിയുകയാണ് . തന്നോട് ചോദിക്കുന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ പറയാവു അതും അവനറിയാം .. ആ ചോദ്യത്തിൻറെ ഊഴം കാത്ത് അവൻ നില്ക്കുകയാണ് .
''മോൻറെ പേര് എന്താ?''.
''മാധവൻ ''.
''എന്തിനാ മോനിവിടെ വന്നതെന്നറിയാമോ ?''.
''അറിയാം ''.
''എന്തിനാ ?''.
മാധവൻ ഒന്നും മിണ്ടാതെ തലകുനിച്ചു .. തന്നോടുള്ള അവസാന ചോദ്യത്തിലേക്കുള്ള പുറപ്പാടാണെന്ന് മാധവന് തോന്നി .
''മോന് ആരെയാ ഇഷ്ട്ടം ?'' കോടതി മുറിയിൽ നിശബ്ദത തളം കെട്ടി .. അവൻ കരഞ്ഞു തളർന്നു നില്ക്കുന്ന അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി . എന്ത് ചെയ്യാം മാധവന് ഒന്നുമാത്രമേ പറയാൻ കഴിയു .. അങ്ങനെയാണ് പറഞ്ഞു പഠിപ്പിച്ചത് .. അവിടെ അമ്മയുടെ കണ്ണു നീരിന് വിലയില്ല .
''എനിക്ക് അച്ഛനെ മതി അമ്മയെ വേണ്ട ''.
ആ വാക്കുകൾ കേട്ട് തകർന്നുപോയി ആ പാവം അമ്മയുടെ ഹൃദയം .
അന്ന് ആ കോടതി മുറിയിലെ തേങ്ങലുകൾ ഇന്നോളം നെരിപ്പോട് പോലെ നീറിപുകഞ്ഞുകൊണ്ടേയിരിക്കുന്നു .
മറ്റൊരമ്മയെ തനിക്കായി തരുമ്പോഴും ''അമ്മ '' എന്ന ത്യാഗം അവിടെ തട്ടിത്തകർന്നു പോയിരുന്നു .
***********
വെള്ള പുതപ്പിച് , നെറ്റിയിൽ ചന്ദനം തൊടുവിച് ആരെയോ കിടത്തിയിരിക്കുന്നു ! തലയ്ക്കുമുകളിൽ കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിലെ തിരി ചിതയിലേക്കുള്ള ആളിക്കത്തലായ് മാറുന്നു . ഇരുവശങ്ങളിൽ വച്ചിരിക്കുന്ന നാളികേരത്തിലെ തിരികൾ ആർക്കോ വേണ്ടി തലതല്ലി കരയുന്നതുപോലെ തോന്നുന്നു . ബന്ധുക്കളെന്ന് പറയുന്നവർ അവിടിവിടെ മാറിനിന്ന് അടക്കം പറയുന്നു .
മാധവന് ഉറങ്ങാൻ കഴിയുന്നില്ല . അയാൾ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് .
ഇന്നെന്താണ് തനിക്ക് ഉറങ്ങാൻ കഴിയാത്തത് .. ആ കരയുന്ന മുഖം എന്തിനാണ് ഓർമ്മയിലേക്ക് വന്നത് ..
''അമ്മേ ..........'' ഉള്ളിലെ നീറ്റൽ.. ഒരലർച്ചയോടെ അയാൾ എഴുന്നേറ്റു .
പുറത്തെവിടെയോ ഇരുട്ടിൻറെ മറപറ്റിയിരുന്നു പുള്ളിക്കുറവൻ അലമുറയിടുന്നു . അയാളിൽ ഭയം നിഴലിച്ചു . അമ്മയുടെ വിയർപ്പിൻറെ മണം , തലമുടിയിൽ തേക്കുന്ന കാച്ചെണ്ണയുടെ സുഗന്ധം . ആ മുറിയിൽ എങ്ങും പരക്കുന്നതുപോലെ മാധവന് തോന്നി .
''എന്താ മാധവേട്ടാ .?''. അയാളുടെ ഭാര്യ എഴുന്നേറ്റ് ലൈറ്റ് ഇട്ടു .
''അമ്മ ! എൻറെ അമ്മയെ ഞാൻ കണ്ടു ''. മാധവൻ ചുറ്റിനും നോക്കി . അന്തരീക്ഷത്തിൽ അപ്പോഴും കാച്ചെണ്ണയുടെ മണം അയാൾക്ക്‌ മാത്രം അനുഭവപ്പെട്ടു .
''എടാ മാധവാ ''. പുറത്തു നിന്നും അച്ഛൻ വിളിക്കുന്നു . അയാൾ എഴുന്നേറ്റ് കതകു തുറന്നു .
''എന്താടാ എന്തുണ്ടായി ?''.
''അമ്മയെ സ്വപ്നം കണ്ടു . എൻറെ അരികിൽ വന്നിരുന്നു . എൻറെ തലയിൽ തലോടി .. അമ്മയുടെ വിയർപ്പിന് അടുപ്പിലെ പുകയുടെ മണം ഉണ്ടായിരുന്നു .. പാവം ഇപ്പോഴും അടുക്കളയിൽ തീ ഊതി കഷ്ട്ടപ്പെടുകയാവും .'' മാധവൻറെ കണ്ണുകൾ നിറഞ്ഞു .
''എന്താ മാധവാ നീ പറയുന്നത് . നിൻറെ അമ്മയല്ലേ ഈ നില്ക്കുന്നത് ? പിന്നെ ഏത് അമ്മയാണ് നിൻറെ അടുത്ത് വന്നത് .''
മാധവൻ അച്ഛന്റെയരികിൽ ഒന്നും മനസ്സിലാകാതെ നിൽക്കുന്ന ചെറിയമ്മയെ സൂക്ഷിച്ചു നോക്കി . ഇല്ല ചെറിയമ്മയല്ല സ്വപ്നത്തിൽ വന്നത് . പെറ്റമ്മയോളം വരുമോ പോറ്റമ്മയുടെ സ്നേഹമണം . മാധവൻ ഒന്നും മിണ്ടാതെ നിന്നു .
''കിടക്കുന്നതിന് മുൻപ് നാമം ചൊല്ലണം എന്ന് പറഞ്ഞാൽ കേൾക്കില്ല , എന്നിട്ട് രാത്രിയിൽ ഇങ്ങനെ ഓരോന്ന് കാണുക ''. മാധവൻറെ ചെറിയമ്മ മുഖം ചുളിച്ചു .
''ശരിയാണച്ഛാ ഈ നിൽക്കുന്നതാണ് എൻറെ 'അമ്മ . അങ്ങനെയേ വിശ്വസിക്കാവു , പറയാവു . അതായിരുന്നു അച്ഛൻറെ തീരുമാനം . എന്നും ഞാൻ അതനുസരിച്ചിട്ടേയുള്ളു . എന്നാൽ എൻറെ സിരകളിൽ ഓടുന്നത് ഈ നിൽക്കുന്ന ചെറിയമ്മയുടെ ചോരയല്ല എന്ന കാര്യം അച്ഛൻ മറന്നിരിക്കുന്നു .'' മാധവൻ വല്ലാതെ വികാരാധീനനായി പറഞ്ഞു .
''മാധവേട്ടാ എന്തൊക്കെയാണ് ഈ പറയുന്നത് .. അച്ഛനോടാണെന്ന ഓർമ്മവേണം '' ഭാര്യയുടെ വക ഉപദേശത്തോടുകൂടിയ ശാസനവന്നു . മാധവൻ പിന്നെ ഒന്നും പറഞ്ഞില്ല .
അച്ഛൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു . അപ്പോഴും അവിടെ വീശിയ കാറ്റിൽ കാച്ചെണ്ണയുടെ മണം പരന്നു .
മാധവൻ ഉറക്കം നഷ്ട്ടപ്പെട്ടവനെപ്പോലെ ഉമ്മറത്തെ ചാരുകസേരയിലിരുന്നു . ഇരുട്ടിനെ വകഞ്ഞു മാറ്റി അമ്മയുടെ ഓർമ്മകളിലേക്ക് ഓടിയെത്തി .
തൻറെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ സാന്നിധ്യം ഉപേക്ഷയില്ലാതെ ഉണ്ടായിരുന്നു . മുഖമൊന്നു വാടിയാൽ , ഒരസുഖം വന്നാൽ അമ്മയ്ക്ക് സഹിക്കില്ലായിരുന്നു . അച്ഛനോടും എന്ത് സ്നേഹമായിരുന്നു അമ്മയ്ക്ക് . പെട്ടന്നാണ് ഒരു മാറ്റം അവിടെ ഉണ്ടായത് . അന്ന് കാര്യങ്ങളൊന്നും മനസ്സിലായില്ലായെങ്കിലും അമ്മയിലേക്കുള്ള ദൂരം കൂട്ടാൻ പെട്ടന്ന് അച്ഛൻ ശ്രമിച്ചുകൊണ്ടിരുന്നു . അതാവുമല്ലോ താനും ആ കോടതിമുറിയിൽ അമ്മയെ തളർത്തുന്ന മറുപടി പറഞ്ഞതും . മാധവൻ ഓരോന്ന് ഓർത്ത് കണ്ണ് നനഞ്ഞു .
''ഈശ്വരാ ഒരിക്കലും തിരുത്താൻ കഴിയാത്ത ഒരപരാധമല്ലേ താൻ ചെയ്തത് .''
ഇന്ന് എല്ലാരുമുണ്ടെങ്കിലും എന്നിലെ യഥാർത്ഥ അവകാശിയെപ്പറിച്ചെറിഞ്ഞ ഞാൻ തെറ്റുകാരൻ തന്നെയാണ് . ഇനി അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചോ ?. എൻറെ തിരിച്ചുവരവ് 'അമ്മ ആഗ്രഹിക്കുന്നുണ്ടാവുമോ ? എന്തിനായിരിക്കും 'അമ്മ എൻറെ അരികിൽ വന്നത് ? . ആ വെള്ളത്തുണിയിൽ പൊതിഞ്ഞു കിടത്തിയിരുന്നത് ആരെയാണ് ? ആ മുഖം ഓർത്തെടുക്കാൻ അയാൾ ശ്രമിച്ചു . അപ്പോഴും തെക്കുവശത്തെ മാവിൻ കൊമ്പിലിരുന്ന് പുള്ളിക്കുറവൻ കരഞ്ഞു .
''മാധവേട്ടാ എന്തിനായിങ്ങനെ ഇരുന്ന് നേരം വെളുപ്പിക്കുന്നത് വന്നു കിടക്കു '' ഭാര്യയുടെ ശബ്ദം മുറിയിൽ നിന്നും ഉയർന്നു കേട്ടു .
അയാൾ അച്ഛൻറെ മുറിയിലേക്ക് നോക്കി . അവിടെ വെളിച്ചം അണഞ്ഞിരുന്നു .
ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ അയാൾ ഉറങ്ങാൻ കിടന്നു .
''മാധവേട്ടാ എന്തിനാ നിങ്ങളുടെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചേ ?''.
'' ഒരിക്കൽ അമ്മ അടുക്കളയിൽ തളർന്നു വീണു . എല്ലാവരും ചേർന്ന് അമ്മയെ ഹോസ്പിറ്റലിൽ എത്തിച്ചു . ഒരുപാട് നേരത്തെ പരിശോധനയ്ക്ക് ശേഷവും ഡോക്ടർക്ക് ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല . അന്ന് ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങി വന്ന അച്ഛൻറെ മുഖം വല്ലാതെ കറുത്തിരുണ്ടിരുന്നു . ദേഷ്യമായിരുന്നു അച്ഛൻറെ മുഖത്ത് . ആരോടും ഒന്നും പറയാതെ അച്ഛൻ എന്നെയും വിളിച് വീട്ടിലേക്ക് പോന്നു . അമ്മയുടെ രോഗവിവരം അറിയാനോ പിന്നീട് അമ്മയെ അന്വഷിക്കാനോ അച്ഛൻ തയ്യാറായില്ല . അമ്മയിൽ ഏതോ മാറാ രോഗം ഒളിഞ്ഞു കിടന്നിരുന്നു . അത് തലമുറകളായി അമ്മയുടെ കുടുംബത്തിലെ പെൺകുട്ടികളിൽ മാത്രം ഉണ്ടാകുന്ന രോഗമാണ് . വൈദ്യ ശാസ്ത്രം ഇത്രയും പുരോഗമിച്ചെങ്കിലും ഈ പാരമ്പര്യരോഗത്തിന് മരുന്ന് കണ്ടുപിടിച്ചില്ല . ഈ അസുഖം വന്നാൽ ശരീരം മുഴുവൻ വേദനയും തളർച്ചയുമാണ് . പിന്നെ മരണം വരെ വേദനയും തളർച്ചയും ഉണ്ടാകും . ഇത് മറച്ചുവെച്ചാണ് അമ്മയുടെ വീട്ടുകാർ വിവാഹം കഴിപ്പിച്ചത് . അതിൽ വല്ലാതെ അമർഷമുണ്ടായി അച്ഛനും അച്ഛൻ വീട്ടുകാർക്കും അതോടെ ബന്ധം പിരിയാനുള്ള തയ്യാറെടുപ്പിലായിരുന്നു അച്ഛൻ . ഇതാണ് കാരണമെന്ന് അറിവ് വെച്ചപ്പോഴാണ് അറിഞ്ഞത് . ''
'അമ്മ ഒരു ദിവസം എന്നെ കാണാൻ വന്നപ്പോൾ അമ്മയുടെ അരികിലേക്ക് പോകാൻ ആരും എന്നെ അനുവദിച്ചില്ല . അതോടെ ഞാനും അകന്നു തുടങ്ങി .''
''അതെന്തസുഖമാണ് മാധവേട്ടാ ..ഇനി നമ്മുടെ കുട്ടികൾക്കും !''.
''ശ്ശെ നീ എന്താ പറയുന്നെ അങ്ങനെയൊന്നും വരില്ല ''
ദേവു തൻറെയരികിൽ ഉറങ്ങുന്ന മോളെ ചേർത്ത് കിടത്തി നെറുകയിൽ ഉമ്മകൊടുത്തു .
പിറ്റേന്ന് പതിവിലും നേരത്തെ മാധവൻറെ അച്ഛൻ എഴുന്നേറ്റു . മാധവൻ അത്ഭുതത്തോടെ അച്ഛൻറെ അരികിൽ ചെന്നു . പത്രത്തിൽ കാര്യമായിട്ടെന്തോ വായിക്കുകയാണെന്ന് മനസ്സിലായി . ഒരിക്കൽപോലും ചരമക്കോളം നോക്കിയിട്ടില്ലാത്ത അച്ഛൻ ചരമക്കോളത്തിലെ ഫോട്ടോയിൽനിന്നും കണ്ണെടുത്തില്ല .
''അച്ഛാ ..'' മാധവൻ വിളിച്ചു .
അച്ഛൻറെ കണ്ണടയുടെ ഇടയിലൂടെ കണ്ണു നീർ ഒഴുകിയിറങ്ങുന്നത് മാധവൻ കണ്ടു .
''നീ പറഞ്ഞത് ശരിയാണ് മോനേ ..നിനക്ക് മാത്രം അവകാശപ്പെട്ട നിൻറെ 'അമ്മ ഈ ലോകത്തു നിന്ന് മറഞ്ഞിരിക്കുന്നു . ഒരിക്കൽപോലും നിനക്കോ എനിക്കോ ശല്യമാകാതെ ജീവിത വേദനയും രോഗവേദനയും കടിച്ചമർത്തി അവൾ ഇന്നലെ യാത്രയായി .''
മാധവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി .. ആ വെള്ളത്തുണിയിൽ പൊതിഞ്ഞ രൂപം തൻറെ അമ്മയുടെ ആയിരുന്നോ . എൻറെ 'അമ്മ .!
അയാൾ യാത്രയായി ..കാലങ്ങൾക്ക് ശേഷം തൻറെ അമ്മയെ അവസാനമായി കാണാൻ ..
''ആരാ ? എവിടുന്നു വരുന്നു ? .''അവിടെ നിന്ന ആരോ മാധവനോട് ചോദിച്ചു .
മാധവൻ എന്ത് പറയണം എന്നറിയാതെ നിന്നു . അമ്മയാണെന്ന് പറഞ്ഞാൽ ഇവർ വിശ്വസിക്കുമോ ? ജീവിച്ചിരുന്നപ്പോൾ അന്വഷിക്കാത്ത മകൻ മരിച്ചപ്പോൾ എന്തിന് വന്നു എന്ന് കരുതില്ലേ .. അതുകൊണ്ട് മാധവൻ പറഞ്ഞു .
''എൻറെ അമ്മയെപ്പോലെയാണ് ''.
''മോനെങ്കിലും വന്നല്ലോ .. ഇവർക്ക് ഒരു മകൻ ഉണ്ടായിരുന്നു . എവിടെയാണെന്ന് ആർക്കും അറിയില്ല . പാവം അവസാന കാലത്ത് മകനെ കാണണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു . എന്ത് ചെയ്യാം എല്ലാം അവരുടെ വിധിയാണ് .''
അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . മാധവൻ അമ്മയുടെ ചിതയ്ക്കരികിൽ നിന്ന് കുറേ നേരം കരഞ്ഞു . ആരോടും ഒന്നും പറയാതെ അയാൾ നടന്നകന്നു .
തിരികെ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്തെ തിണ്ണയിൽ വെള്ളപുതപ്പിച് തലയ്ക്കുമുകളിൽ വിളക്ക് കത്തിച് അച്ഛനെ കിടത്തിയിരിക്കുന്നു . ജീവിതത്തിൽ ഒറ്റയ്ക്കായിരുന്ന അമ്മയ്‌ക്കൊപ്പം മരണത്തിൽ കൂട്ടായി അച്ഛനും പോയിരിക്കുന്നു . !
മാധവൻറെ ഇത്രയും നാളത്തെ നീറുന്ന വേദനയെല്ലാം അച്ഛൻറെ ചിതയിൽ എരിഞ്ഞടങ്ങി . ഒരു ദീർഘനിശ്വാസത്തോടെ മാധവൻ നദിയിൽ മുങ്ങി കയറി . !

Saturday 14 January 2017

'തിരുവാതിര ' ഒരു കുളിരോർമ്മയായ് ...!




''ഇന്ന് എന്താ അമ്മേ ഗോതമ്പു കഞ്ഞി .. എനിക്ക് വേണ്ടാട്ടോ ''.. ഞാൻ പറഞ്ഞു .
''അങ്ങനെ പറയല്ലേ മോളേ .. ഇന്ന് മകയിരം ആണ് .. അതുകൊണ്ട് 'അമ്മ വൃതത്തിലാണ് .. അമ്മയ്ക്ക് മറ്റൊന്നും കഴിക്കാൻ പാടില്ല ... ..''
''എന്താമ്മേ മകയിരം നോമ്പ് ?'' ഞാൻ ചോദിച്ചു .
''ധനുമാസത്തിൽ ശ്രീ പാർവ്വതി ദേവി മക്കൾക്ക് വേണ്ടി നോമ്പ് എടുക്കുന്നു .. മക്കളുടെ ഐശ്വര്യത്തിനും , ആയുസ്സിനും വേണ്ടി .. അതുപോലെ എൻറെ മോളുടെ നല്ലതിന് വേണ്ടി അമ്മയും നോമ്പാണ് ''.
എനിക്ക് അന്നൊക്കെ വലിയ അത്ഭുതമായിരുന്നു .. ഞങ്ങളുടെ ബന്ധു വീടുകളിലും എല്ലാ അമ്മമാരും , ചേച്ചിമാരും , അമ്മൂമ്മമാരുമൊക്കെ വൃതത്തിലാണ് .. ഏത് വീട്ടിൽ ചെന്നാലും അവിടെ ഉപ്പുമാവ് , അല്ലെങ്കിൽ ഗോതമ്പ് കഞ്ഞി , ഇതൊക്കെയാണ് .. എനിക്ക് സത്യത്തിൽ ദേഷ്യം തോന്നിയിട്ടുണ്ട് . എന്നാലും എല്ലാം സഹിച് അമ്മയുടെ പുറകെ ഓരോ സംശയങ്ങളും ചോദിച്ചു നടക്കും ..
''അമ്മേ മോളിചേച്ചി കല്യാണം കഴിച്ചിട്ടില്ലല്ലോ .. ചേച്ചി സ്കൂളിൽ പഠിക്കുകയല്ലേ .. മക്കളും ഇല്ല പിന്നെന്തിനാ ചേച്ചി നോമ്പെടുക്കുന്നത് ?.. ''
''അത് നല്ല കുഞ്ഞുങ്ങൾ ഉണ്ടാവാൻ വേണ്ടിയാണ് ..'' 'അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു . എന്നാലും എനിക്ക് സംശയം തീരുന്നതേ ഇല്ല ..
അന്ന് വൈകുന്നേരം 'അമ്മ എന്നേയും കൂട്ടി ഞങ്ങളുടെ അടുത്തുള്ള വീട്ടിൽ പോയി .. അവിടെ നോമ്പെടുക്കുന്ന എല്ലാ പെണ്ണുങ്ങളും എത്തിയിട്ടുണ്ടായിരുന്നു . ഞാൻ എല്ലാരേയും മാറി മാറി നോക്കി നടന്നു . എല്ലാരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു .. അതിനിടയിൽ കാച്ചിൽ , ചേമ്പ് , കിഴങ്ങ് , കൂർക്ക , അങ്ങനെ എന്തൊക്കെയോ വെട്ടി നുറുക്കി അടുപ്പത്ത് വയ്ക്കുന്നു . പയറ് പുഴുങ്ങുന്നു . അങ്ങനെ കളിചിരികളിൽ സമയം നീങ്ങി .. ഞാൻ എൻറെ കൂട്ടുകാരുമായി കളിച്ചു നടന്നു .
ഏകദേശം ഏഴുമണി ആയിക്കാണും .. പുഴുങ്ങി വച്ച കിഴങ്ങു വർഗ്ഗങ്ങളിലേക്ക് ശർക്കര , പഴം , കൽക്കണ്ടം , മുന്തിരി എല്ലാം കൂടി ഇട്ട് ഇളക്കി വച്ചു .. എന്നിട്ട് വിളക്ക് കത്തിച്ചു വച്ച് .. കുരവയിട്ടു .. മുത്തശ്ശിമാര് എന്തൊക്കെയോ പാടുന്നുണ്ടായിരുന്നു .. എനിക്ക് ഒന്നും മനസ്സിലായില്ല .. എല്ലാവരുടേയും മുഖത്ത് സന്തോഷമായിരുന്നു .. എൻറെ കണ്ണ് അവിടെ ഉണ്ടാക്കിവച്ച വിഭവത്തിലേക്ക് ആയിരുന്നു ..
''ഹോ .. ഇവരുടെ പാട്ട് നിർത്തിയിട്ട് വേണം ആ വിഭവം ഒന്ന് രുചിച് നോക്കാൻ '.. ഞാൻ മനസ്സിൽ ഓർത്തു .
വായിൽ വെള്ളം നിറഞ്ഞിരുന്നു .. വളരെ ക്ഷമയോടെ കാത്തിരുന്നു. അവസാനം ആ വിഭവം എൻറെ മുന്നിലും എത്തി .. ആദ്യായിട്ടല്ലേ .. ഞാൻ അത് മുഴുവനും കഴിച്ചു ..
''അമ്മേ ഇത് നമ്മുടെ വീട്ടിലും ഉണ്ടാക്കാൻ പാടില്ലേ ..പിന്നെന്തിനാ എല്ലാവരും അവിടെ വന്ന് കഴിക്കുന്നത് ? അവിടെ മാത്രമേ അത് ഉണ്ടാക്കുകയുള്ളോ ?''. തിരികെ വീട്ടിലേക്ക് പോരുമ്പോൾ അമ്മയോട് ചോദിച്ചു .


''അങ്ങനെയല്ല മോളൂട്ടി .. അവിടെ നാളെ പൂത്തിരുവാതിരയാണ് .. അതായത് നിൻറെ അമ്പിളിചേച്ചിയുടെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിര .. അത് വളരെ ആഘോഷമാണ് .. ധനുമാസത്തിലെ തിരുവാതിര ശ്രീപരമശിവൻറെ പിറന്നാളാണ് .. മംഗല്യവതികളായ എല്ലാ സ്ത്രീകളും അന്ന് വ്രതത്തിൽ ആണ് .. കല്യാണം കഴിക്കാത്തവർ നല്ല ഭർത്താവിനെ കിട്ടാൻ .. കല്യാണം കഴിച്ചവർ ഭർത്താവിൻറെ ഐശ്വര്യത്തിനും , ആയുസ്സിനും വേണ്ടി .. ഭഗവാനോട് പ്രാർത്ഥിക്കുന്നു ..'' 'അമ്മ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു ..
പിറ്റേന്നും 'അമ്മ വ്രതത്തിൽ ആയിരുന്നു .. അച്ഛന് വേണ്ടിയാണത്രേ .. അച്ഛനും വലിയ ഉത്സാഹത്തിലാണ്. തിരുവാതിര പുഴുക്കിനുള്ള എല്ലാ സാധനങ്ങളും അച്ഛൻ വാങ്ങിക്കൊടുത്തു .. അമ്മയെ സഹായിക്കാൻ അച്ഛനും ഒപ്പം തന്നെയുണ്ട് .. ഇതൊക്കെ കണ്ടപ്പോൾ ഈ 'തിരുവാതിര' നോമ്പ് എന്തോ വലിയ സംഗതിയാണെന്ന് ഞാനും വിചാരിച്ചു ..
വേഗം തന്നെ ഞാൻ മോളിചേച്ചിയുടെ അടുക്കലേക്ക് ഓടി .. ചേച്ചിയും വളരെ ഉത്സാഹത്തിലാണ് ..
''ചേച്ചി എന്തിനാ തിരുവാതിര നോമ്പ് എടുക്കുന്നേ .. നല്ല ഭർത്താവിനെ കിട്ടാനാണോ ?''. എൻറെ ചോദ്യം ചേച്ചിക്ക് നന്നേ ബോധിച്ചു എന്ന് തോന്നുന്നു .. ഒരു താമരപ്പൂവ് വിരിയുന്നതുപോലെ ആ മുഖം ചുവന്നു തുടുത്തു . അപ്പോൾ എനിക്കും ഒരാഗ്രഹം തിരുവാതിര നോമ്പ് എടുക്കണമെന്ന് .. അമ്മയോട് പറയാൻ പേടിയായിരുന്നു .. ചേച്ചിയോടാവുമ്പോൾ എന്തും ചോദിക്കാം ഞങ്ങൾ കൂട്ടുകാരെ പോലെയായിരുന്നു .
''ചേച്ചി എനിക്കും നല്ല ഭർത്താവിനെ വേണം .. ഞാനും നോമ്പ് എടുക്കട്ടേ ..''
ഞാൻ നോക്കുമ്പോൾ ചേച്ചി വാപൊളിച്ചങ്ങു നിൽക്കുകയാണ് .. എന്തോ വലിയ അബദ്ധം കേട്ടതുപോലെ .. എനിക്കും ഒരു സംശയം ഞാൻ പറഞ്ഞത് തെറ്റായിപ്പോയോ എന്ന് .. അങ്ങനെയിരിക്കുമ്പോൾ ചേച്ചി ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു ..
''നിനക്ക് എന്തിനാപെണ്ണേ ഇപ്പഴേ കല്യാണച്ചെക്കനെ വേണോ ? അതൊന്നും ഇപ്പോഴല്ല നീ കൊച്ചുകുട്ടിയാണ് വലുതാവട്ടെ അപ്പോൾ എടുക്കാട്ടോ ?''.
അന്ന് രാത്രിയിൽ തിരുവാതിരകളി ഉണ്ടായിരുന്നു . നേരിതൊക്കെയുടുത്ത് എല്ലാ അമ്മമാരും ചേച്ചിമാരും എന്ത് ഭംഗിയായിട്ടാണ് തിരുവാതിര കളിക്കുന്നത് .. വെറുതെ എൻറെ മനസ്സും എവിടെയോ എനിക്കായി കാത്തിരിക്കുന്ന ചെക്കൻറെ അരികിലേക്ക് പോയി .. അവനു വേണ്ടി ഞാനും നോമ്പ് എടുക്കുകയാണെന്ന ഒരു തോന്നൽ .. തിരുവാതിരകളി എപ്പോൾ അവസാനിച്ചു എന്നറിയില്ല .. ഞാൻ ഉറങ്ങിയിരുന്നു ..
അമ്മയ്ക്ക് നല്ല ക്ഷീണം .. ഉറക്കമിളച്ചതിന്റെയാണെന്ന് 'അമ്മ പറഞ്ഞത് .. വ്രതം എടുക്കുന്നവർ ഉറങ്ങാൻ പാടില്ലാത്രേ .. മനസ്സിൽ എവിടെയോ ഒരു കുറ്റബോധം .. എൻറെ ചെക്കന് വേണ്ടി നോമ്പെടുക്കാതെ ഉറങ്ങിയല്ലോ ..!
കാലങ്ങൾ കഴിഞ്ഞു .. ഞാനും മോളിചേച്ചി പറഞ്ഞതുപോലെ വലിയ പെണ്ണായി .. എൻറെ മനസ്സിലും പല വികാരങ്ങളും വിചാരങ്ങളും തലപൊക്കുന്ന പ്രായം ..
ധനുമാസത്തിലെ തിരുവാതിര അന്നും വന്നു .. ഞാൻ തികഞ്ഞ ഒരു പ്രണയിനിയെപ്പോലെ എവിടെയോ കാത്തിരിക്കുന്ന പ്രിയതമനുവേണ്ടി വൃതമെടുത്തു ...
കാലങ്ങൾ പിന്നേയും പൂത്തു തളിർത്ത് മുന്നോട്ട് പോയി ..എൻറെ പ്രായം മധുരപ്പതിനേഴിൽ നിന്നും മുന്നോട്ട് പോയി .. ഇതിനിടയിൽ ''പേരറിയാത്തൊരു നൊമ്പരം '' എൻറെ മനസ്സിലും നാമ്പിട്ടു .. മറക്കാനാകാതെ ! ... ശ്രീ പർവ്വതിയെപ്പോലെ ഞാനും അദ്ദേഹത്തിനായി തപസ്സു ചെയ്തു .

അന്നും 'തിരുവാതിര ' ആയിരുന്നു ..

''പൂത്തിരുവാതിര തിങ്കൾ തുടിക്കുന്ന
 പുണ്യ നിലാവുള്ള രാത്രി..
പാല്മഞ്ഞുകോടിയുടുത്തു ഞാൻ മുറ്റത്തെ പാരിജാതചോട്ടിൽ നിന്നു
നിൻറെ പദസ്വനം കാതോർത്തു നിന്നിരുന്നു ..'' ഈ ഗാനം അങ്ങനെ അലയടിച്ചൊഴുകുന്നു എൻറെ മനസ്സിൽ .
സത്യത്തിൽ ആ ഗാനത്തിലെ കാമുകിയുടെ അവസ്ഥ തന്നെയായിരുന്നു എനിക്കും ..
എൻറെ തിരുവാതിര നോമ്പിൻറെ ഫലമാവാം .. ഞങ്ങളുടെ മനസ്സുകൾ പരസ്പരം കണ്ണുകളിലൂടെ പ്രണയത്തെ അറിയിച്ചു .. മറ്റൊരു സത്യം പറയട്ടെ .. ഞാൻ ഭഗവാനോട് മനസ്സുരുകിത്തന്നെ പ്രാർത്ഥിച്ചു എൻറെ പുരുഷനെ നീ തന്നെ കാണിച്ചു തരണമെന്ന് .. എന്തായാലും പ്രാർത്ഥന ഭഗവാൻ കേട്ടു .. എനിക്കായ് കാത്തിരുന്നവൻ എൻറെ മുന്നിൽ ..എല്ലാ ദേവി ദേവന്മാരുടേയും മുന്നിൽ ആഗ്രഹ പൂർത്തികരണത്തിന് നന്ദി പറഞ്ഞു .. സിമന്ത രേഖയിൽ ചുവന്ന സിന്ദൂരം തിളങ്ങി .. ശ്രീ പരമശിവൻറെ നാളായ ധനുമാസത്തിൽ തിരുവാതിരയാണ് എൻറെ പുരുഷൻറെയും ജന്മദിനം ..
ഞങ്ങളുടെ വിവാഹം കഴിഞ്ഞും പൂത്തിരുവാതിര നടത്തി ..
     ''പാർവ്വണെന്തു മുഖി പാർവ്വതീ ..
       ഗിരീശ്വരൻറെ ചിന്തയിൽ മുഴുകി വലഞ്ഞു ..!
      നിദ്രനീലിയല്ലും പകലും മഹേശ്വര രൂപം
      ശൈല പുത്രിക്കുള്ളിൽ തെളിഞ്ഞു ...!''
അങ്ങനെ തുടങ്ങുകയായി എൻറെ പൂത്തിരുവാതിരയും ...

എൻറെ ബാല്യത്തിൽ കണ്ട പൂത്തിരുവാതിരയുടെ സുഖം ഞാൻ അനുഭവിച്ചു .. അന്ന് അമ്പിളിചേച്ചിയുടെ മുഖംപോലെ നാണത്താൽ തുടുത്തിരുന്നോ എൻറെ മുഖം .. ! അറിയില്ല ...!
പക്ഷേ ഒന്ന് ഞാൻ അറിഞ്ഞു .. എൻറെ പ്രണയസാഫല്യം .. അത് സത്യമായി എന്ന സന്തോഷം !
അദ്ദേഹം പരമശിവനും ഞാൻ പാർവ്വതിയുമായി മാറിയ ആ നിമിഷം ഇന്നും സ്വപ്നം കാണാറുണ്ട് !

Thursday 12 January 2017

നിഴലുകൾ കഥ പറയുമ്പോൾ....

പുറത്ത് മഴയുടെ ചെറു വിരലനക്കങ്ങൾ ......മനസ്സ് ആകെ പുകയുന്നു. സ്വസ്ഥതയില്ലാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു . .നീറുന്ന ഓർമ്മകളുടെ ചോദ്യോത്തര വേളകൾ .. എല്ലാം തെറ്റായ ഉത്തരങ്ങൽ ആകുമ്പോൾ..ആ ഓർമ്മകൾക്ക് തീചൂളയുടെ ഗന്ധമായി അവൾക്ക് തോന്നി..
എത്ര നാൾ ഈ ദേഹത്തിൻറെ പ്രസരിപ്പും , മിനുസവും തങ്ങി നില്ക്കും , ഓരോ ദിവസവും ഓരോ മുഖങ്ങൾ, ഓരോ മുഖങ്ങൾക്കും ഓരോ ഭാവങ്ങൾ, ശരീരത്തിൻറെ വേദനകൾ ആരെയും അറിയിക്കാൻ പാടില്ല , ആരും അറിയാനും പാടില്ല , അവളുടെ വേദനകൾ അവൾക്ക് മാത്രം സ്വന്തം. മഴയുടെ ശക്തി കൂടി വന്നെങ്കിലും പുകയുന്ന ചിന്തകൾ അവളെ അസ്വസ്ഥമാക്കികൊണ്ടിരുന്നു ...
പടിക്കൽ ഏതോ ഒരു വണ്ടി വന്നു നിന്നു.. അതിൽ നിന്നും അവളുടെ കാവലാൾ   ഇറങ്ങി...
"ചേച്ചി ...." അയാൾ നീട്ടി വിളിച്ചു... അവൾ കേട്ടതായിപോലും ഭാവിച്ചില്ല..
വീണ്ടും അയാൾ വിളിതുടങ്ങി..അവൾ വിളികേൾക്കാഞ്ഞിട്ടാവണം..അവൾ കിടക്കുന്ന മുറിയിലേയ്ക്ക് അവൻ ചെന്നു..
"ചേച്ചി ഇതുവരെ റെഡി ആയില്ലേ...കാറിൽ ഇരിക്കുന്ന ആൾ പെട്ടന്ന് ദേഷ്യം വരുന്ന കക്ഷിയാണ് ഒന്ന് വേഗം വരൂ ഇല്ലെങ്കിൽ പറഞ്ഞ് ഉറപ്പിച്ചിരിക്കുന്ന തുകയിൽ വ്യത്യാസം വരും, അത് അണ്ണന് ഇഷ്ട്ടമാവില്ല എന്നറിയാമല്ലോ..?" അവൻ പറഞ്ഞു..
"ആരാടാ ഇന്നത്തെ ആവശ്യക്കാരൻ?" അവൾ ചോദിച്ചു..
"അതറിയില്ല.. കുറച്ചു ദൂരെന്നാണ് ".. അവൻ പറഞ്ഞു..
"ശരി നില്ക്ക് ഞാൻ ഇപ്പോൾ വരാം.." അവൾ പറഞ്ഞു..
ആരായാലെന്താ പറഞ്ഞ് ഉറപ്പിച്ച തുകയാണ് മുഖ്യം .. ഇനിയുള്ള ജീവിതം ഇങ്ങനെ തന്നെ... അവൾ ഓർത്തു..
കാറിലിരിക്കുന്ന ആളെ മുൻപ് എവിടെയോ കണ്ടു മറന്നപോലെ അവൾക്ക് തോന്നി, അയാളിലും അവളെ കണ്ടപ്പോൾ അത്ഭുതം..
കാറിൽ യാത്ര ചെയ്യുമ്പോഴും അവളിലെ ചിന്ത അയാളെ കുറിച്ച് ആയിരുന്നു..ഇടയ്ക്കിടയ്ക്ക് അയാൾ അവളെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു...റൂമിൽ എത്തുന്നതുവരെ ആരും ഒന്നും മിണ്ടിയില്ല..
റൂമിൽ എത്തിയതും അവൾ കുളിച്ചു ഫ്രഷ്‌ ആയി വന്നു... അപ്പോഴും അയാൾ ജനലിൽ കൂടി പുറത്തേയ്ക്ക് നോക്കിയിരിക്കുന്നുണ്ടായിരുന്നു..
"ഇയ്യാൾ എന്താണ് ഇതിനും മാത്രം ചിന്തിച്ചു കൂട്ടുന്നത്‌ ..കാര്യം കഴിഞ്ഞിരുന്നു എങ്കിൽ പോകാമായിരുന്നു.." അവൾ വിചാരിച്ചു..
അവളുടെ അനക്കം കേട്ടിട്ടാവണം അയാൾ തിരിഞ്ഞു.. "നീ മായ അല്ലെ..?" അയാൾ ചോദിച്ചു ആ ചോദ്യം അവളെ ഞെട്ടിച്ചോ ? ഉവ്വ് ഞെട്ടിച്ചു കാണണം, കാരണം ഇവിടെ ആർക്കും അറിയില്ല അവളുടെ പേര് 'മായ' എന്നാണെന്ന്. ആ ഞെട്ടലോടെ അവൾ "അതെ" എന്ന് പറഞ്ഞു..
"എന്നെ നിനക്ക് മനസ്സിലായോ ..?" അയാൾ വീണ്ടും ചോദിച്ചു..
"ഇല്ല , പക്ഷെ എവിടെയോ കണ്ടതുപോലെ തോന്നുന്നു". അവൾ പറഞ്ഞു..
"അല്ലെങ്കിലും നിനക്ക് എന്നെ ഓർമ്മ വരില്ല കാരണം, നീ പണ്ടും എന്നെ അവഗണിച്ചവൾ ആണ്. അന്ന് നീ കുറെ ആദർശം എന്നോട് വിളമ്പി , ഇപ്പോൾ നിൻറെ ആദർശങ്ങൾ എവിടെ പോയി..?" അവൻ ചോദിച്ചു..
ഒന്നും മിണ്ടാതെ അവൾ തലകുനിച്ച് ഇരുന്നു..
"അന്ന് നിന്നെ സ്നേഹം കൊണ്ട് മൂടിയവൻ ഇന്ന് എന്തിയെ? ഇതുപോലെ ഒരുപാടു സ്നേഹം കിട്ടാൻ വേണ്ടിയാണോ നീ അവനെ പ്രണയിച്ചത്? എൻറെ ഇഷ്ട്ടം നിന്നോട് തുറന്നു പറഞ്ഞപ്പോൾ അന്ന് നീ പറഞ്ഞത് ഓർക്കുന്നോ..? വേണ്ട അതൊന്നും പറഞ്ഞ് നിന്നെ വിഷമിപ്പിക്കാൻ ഞാൻ തയ്യാറല്ല".
"എൻറെ ജീവിതം ഇങ്ങനെ ആയി... പലമുഖങ്ങൾ മാറി വന്നപോഴും , ആരും എന്നെ കുറിച്ച് ചോദിച്ചതെ ഇല്ല ,, തൻറെ ശരീരത്തിന് വിലപറഞ്ഞ്‌ ഉറപ്പിച്ചവർ പുറത്തു കാവൽ നിപ്പുണ്ട് .. ആവശ്യം കഴിയുമ്പോൾ തൻറെ മുഖത്തേയ്ക്കു വലിച്ചെറിയുന്ന നോട്ടു കെട്ടുകളിൽ മാത്രമായിരുന്നു കാവലാളിന്റെ നോട്ടം ..ഇന്ന് അതിൽ നിന്നും വിഭിന്നമായി എൻറെ പേരുപോലും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരാളെ കണ്ടപ്പോൾ തിരികെ ജീവിതത്തിലേയ്ക്ക് പോകണം എന്നൊരു തോന്നൽ.." അവൾ പറഞ്ഞു.
"നിൻറെ ശരീരത്തെ ഇനിയും നീ സ്നേഹിക്കുന്നു എങ്കിൽ , നിൻറെ മനസ്സിൽ ഇനിയെങ്കിലും എനിക്ക് സ്ഥാനം ഉണ്ടെങ്കിൽ, ഈ ചെളിപുരണ്ട ജീവിതത്തിൽ നിന്നും നിന്നെ ഞാൻ രക്ഷിക്കാം...വരുന്നോ നീ എൻറെ ജീവിതത്തിലേയ്ക്ക്..?" അവൻ ചോദിച്ചു...
ആ ചോദ്യം അവളിലെ സ്ത്രീയെ ഉണർത്തി, അടക്കി വച്ചിരുന്ന ദുഃഖം, അണപൊട്ടി ഒഴുകി...കുറെ നേരം കരഞ്ഞപ്പോൾ അവൾക്ക് ഒരാശ്വാസം, മനസ്സിന്റെ ഭാരം കുറഞ്ഞതുപോലെ തോന്നി..
ഒരു പ്രണയത്തിൻറെ പടുകുഴിയിൽ അകപ്പെട്ടതോടെ ജീവിതം മടുത്ത തനിക്കായി, ഒരു കൈത്താങ്ങ്‌ തരാൻ അയാൾ എന്തിന് തയ്യാറാവുന്നു.. എന്നിൽ മാത്രം എന്താണ് അയാൾ കണ്ട പ്രത്യേകത.. തനിക്ക് ഇനിയൊരു കുടുംബ ജീവിതം സമൂഹം അനുവദിക്കില്ല എന്നറിയാം എങ്കിൽ കൂടിയും വെറുതെ തൻറെ മനസ്സും ആരിൽ നിന്നെങ്കിലും ഇങ്ങനെ ഒരു ചോദ്യം കേൾക്കാൻ ആഗ്രഹിച്ചിരുന്നു..അവൾ ഓർത്തു..
അമ്മയില്ലാതെ ഒരു പെൺകുട്ടിയെ നെഞ്ചിടിപ്പിന്റെ വേഗതയിൽ പോലും ശ്രദ്ധിച്ചു വളർത്തികൊണ്ട് വന്ന പാവം അച്ഛനെ ഉപേക്ഷിച്ച് അയാളോടൊപ്പം ഇറങ്ങി പോകുമ്പോൾ അവൾ കരുതിയില്ലായിരിക്കണം ഈ ചുവന്ന തെരുവിൻറെ സുന്ദരി ആകാൻ ആണ് അയാൾ ക്ഷണിച്ചതെന്ന് ...
ആദ്യമായി അവളുടെ ശരീരത്തിൻറെ സുഖമറിഞ്ഞ കാമുകൻ, അയാളുടെ കപട പ്രണയത്തിൻറെ ഭാഗമായി പിന്നീട് അങ്ങോട്ടുള്ള എല്ലാദിവസങ്ങളിലും മാറി മാറി സമീപിച്ച കരാളഹസ്തങ്ങളിൽ പിഴുതെറിയപ്പെട്ട തൻറെ ശരീരത്തെ ആ മനുഷ്യനോടുള്ള പ്രണയത്തിൻറെ ശപിക്കപ്പെട്ട ആ മുഹൂർത്തങ്ങളിൽ അവൾ ഹോമിച്ചു...
പ്രായ ഭേദമന്യേ സമീപിക്കുന്ന ചിത്രങ്ങളിൽ ചിലതിലെല്ലാം അച്ഛന്റെ, അല്ലെങ്കിൽ തൻറെ മകനാകാൻ പ്രായമുള്ളവർ , തകർന്നു പോകുന്നത് അവിടെയാണ്..
സ്നേഹിച്ചു വളർത്തിയ അച്ഛന് അവൾ കൊടുക്കുന്നത് അപമാനത്തിൻറെ ഒരുപിടി ഓർമ്മകൾ മാത്രമാണ്...
എല്ലാം മറന്ന് അവൾ മറ്റൊരു ജീവിതത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കാൻ തയ്യാറായപ്പോൾ, കപട സ്നേഹത്തിൻറെ കഴുകൻ കണ്ണുകൾ തൻറെ ശരീരത്തെ കാർന്നു തിന്നുന്നതുപോലെ അവൾക്ക് തോന്നി..ഒരിക്കൽ താൻ തട്ടി തെറിപ്പിച്ച ഈ പവിത്ര സ്നേഹത്തിൽ എന്തിനാണ് ഈ നരക തുല്യമായ തൻറെ ജീവിതം തലയിൽ വച്ച് കൊടുക്കുന്നത്? അദ്ദേഹം എൻറെ സ്നേഹം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ എങ്കിലും താൻ ചെയ്യുന്നത് അദ്ദേഹത്തിൻറെ പേരിനും കൂടി കളങ്കം വരുത്തുന്നതല്ലെ ഈ തീരുമാനം?.... ഇങ്ങനെ ഓരോന്ന് ചിന്തിച്ച് അവളിരിക്കുമ്പോൾ ...പടിക്കൽ ഒരു വണ്ടി വന്നു നിന്നു.. അതിൽ നിന്നും ഇറങ്ങി വരുന്നു അവളുടെ കാമുകൻ .. ചുവന്ന കണ്ണുകളുമായി ..അയാൾ അവളുടെ നേരെ ചീറി..വീണ്ടും ചെളിപുരണ്ട ജീവിതം അവൾ എടുത്തണിഞ്ഞു..
ഒരു ജീവിതം വേണമെന്ന് ആഗ്രഹിക്കാൻ ഇനി അവൾക്ക് കഴിയില്ല... ജീർണതയിലെയ്ക്ക് വഴിമാറി കൊണ്ടിരിക്കുന്ന ആ ശരീരവുമായി ഇനി സ്വസ്ഥമായി ഉറങ്ങാൻ അവൾക്ക് കഴിയില്ല.. സമൂഹം അവളെ വേശ്യ എന്ന് മുദ്രകുത്തപ്പെടുമ്പോൾ, അവളുടെ നിഴലും അറിയാതെ കരഞ്ഞുപോകുന്നത് ആരും അറിയുന്നില്ല.....

Wednesday 11 January 2017

'കാഴ്ച

'
അനന്തമാണീ ലോകമെന്നാകിലും
കാണാം കാപട്യത്തിൻ മുഖമൂടികൾ
അതിനു കണ്ണെന്തിന് വേണം
മനസ്സിൻ ഉൾക്കണ്ണു തുറന്നു നോക്കു
മർത്യാ നിൻ ചിത്രം അതിൽ തെളിഞ്ഞു കാണാം !
വിശപ്പിൻറെ വിളിയാൽ ഒരു വറ്റു മോഷ്ടിച്ചൊരാ ..
പൈതലിൻ മുഖത്ത് തിളച്ചവെള്ളം തൂവിയപ്പോൾ
നിൻറെ മുഖത്തുണ്ടായ ക്രൂരതയുടെ ഭാവങ്ങൾ
ഇന്നീ ലോകത്തിൻ പട്ടിണികാഴ്ചയുടെ കൂരമ്പുകളായ് മാറി !
ലോകത്തെ നോക്കി ചിരിച്ചൊരാ പൂമൊട്ടിൻ
നൈർമല്യം നീ ആസ്വദിച്ചപ്പോഴും
വിരിയാൻ തുടങ്ങിയ ആ പൂവിൻ സൗന്ദര്യം
നിൻറെ കാഴ്ചയിൽ കാമമായെതെപ്പോൾ !
വെറിപിടിച്ചൊരു കാലമിതൊരിക്കലും
നന്മയുടെ പാതയെ തീണ്ടാതിരിക്കട്ടെ !
കാഴ്ചയുടെ പലമുഖങ്ങൾ മറയുന്ന നേരം
ഞാൻ ഓർത്തുപോകുന്നു ഈ ലോകം
അന്ധതയുടെ കാമുകനത്രേ !

Saturday 7 January 2017

ആയിഷ

ഗൾഫിലെ ചൂടിൽനിന്നും നാട്ടിലെ പച്ചപ്പിൽ എത്തിയപ്പോൾ ഹമീദിന് വളരെ സന്തോഷം തോന്നി . അയാളുടെ മനസ്സും ശരീരവും ഒരുപോലെ തണുത്തു .
കാറ് നഗരം വിട്ട് അയാളുടെ ഗ്രാമത്തിലേക്ക് കടന്നു . നഗരത്തിൻറെ ഭ്രാന്തൻ കൈകൾ ഇനിയും തൻറെ നാടിനെ കീഴ്പ്പെടുത്തിയിട്ടില്ല എന്നറിഞ്ഞപ്പോൾ ഹമീദിന് സന്തോഷത്തോടൊപ്പം ആശ്വാസവുമായി .
ഗ്രാമത്തിലെ പരിചിതമുഖങ്ങൾ തൻറെ വരവ് ഒരു ചിരിയോടെ തലയാട്ടി സ്വീകരിക്കുന്നു . മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടി . സ്കൂളിലേക്ക് കലപിലവച്ചുപോകുന്ന കുട്ടികൾ . അവർക്ക് താങ്ങാവുന്നതിലപ്പുറം ഭാരമാണ് അവരുടെ മുതുകിൽ . പാവം കുട്ടികൾ ഇന്ന് അവരുടെ ബാല്യം വിദ്യാഭ്യാസത്തിന് വേണ്ടിമാത്രം തളക്കപ്പെട്ടു കഴിഞ്ഞു .
ഹമീദ് ഒരു നിമിഷം തൻറെ ബാല്യത്തിലേക്ക് തിരിഞ്ഞു . എന്ത് രസമായിരുന്നു അന്നൊക്കെ . കൂട്ടുകാരുമൊത്ത് കലപിലകൂട്ടിയും , മാവിൽ കല്ലെറിഞ്ഞും , മഞ്ചാടിക്കാട്ടിൽ കഞ്ഞിയും കറിയും വെച്ച് കളിച്ചും , പ്രണയിച്ചും . മനോഹരമായ ഒരു ബാല്യം .
മഞ്ചാടികാടിൻറെ അരികിലൂടെ കാറ് നീങ്ങിയപ്പോൾ , ഹമീദിന് ആയിഷയെ ഓർമ്മവന്നു .
മഞ്ചാടിക്കാട്ടിലെ മരങ്ങൾക്കിടയിൽ കഞ്ഞിയും കറിയും വച്ച് കളിക്കുമ്പോൾ അവളെൻറെ ബീവിയായിരുന്നു .
പ്രിയതമയുടെ അരികിലേക്ക് ഓടിയെത്താൻ കൊതിക്കുമ്പോഴും .തൻറെ ആദ്യത്തെ പ്രണയം ഹമീദ് മറന്നില്ല . അല്ലെങ്കിലും ആണുങ്ങൾ അങ്ങനെയാണ് , എത്ര കാലങ്ങൾ കഴിഞ്ഞാലും തൻറെ ആദ്യപ്രണയം മറക്കില്ല , ഹമീദ് ഒരു ചെറിയ ചിരിയോടെ ഓർത്തു .
നീണ്ടു വിടർന്ന മിഴികളിൽ കരിമഷി പുതഞ്ഞു കിടന്നിരുന്നു . ചിരിക്കുമ്പോൾ കവിളിൽ വിടരുന്ന നുണക്കുഴികൾ അവളിലെ സൗന്ദര്യത്തിൻറെ മാറ്റ് കൂട്ടിയിരുന്നു . പുറകിലേക്ക് മെടഞ്ഞിട്ട മുടിയിഴകളുടെ ഭംഗിയെ അവളുടെ തട്ടത്താൽ മറച്ചിരുന്നു .. കണങ്കാലിനെ ഉമ്മവച്ചു കിടക്കുന്ന അവളുടെ പാദസരത്തിൻറെ മണികിലുക്കം എന്നും മനസ്സിന് കുളിരായിരുന്നു . അവളുടെ കൈയ്യിലെ മയിലാഞ്ചി ചോപ്പിന് പ്രണയത്തിൻറെ നിറമായിരുന്നു . എന്ത് ചോദിച്ചാലും ഒന്നും മിണ്ടാതെ കണ്ണുകൾ കൊണ്ട് കഥപറഞ്ഞൊളിക്കുമായിരുന്നു അവൾ ... നീണ്ടുമെലിഞ്ഞ ഒരു കറുത്ത സുന്ദരിയായിരുന്നു എൻറെ ആയിഷ . ഇന്ന് മറ്റാരുടെയോ ആയിഷ .
കാറ് മുന്നോട്ട് നീങ്ങികൊണ്ടേ ഇരുന്നു . ആയിഷയെക്കുറിച്ചുള്ള ഓർമ്മകൾ അയാളിൽ ചെറിയ നൊമ്പരം ഉണ്ടാക്കി. പുറത്തേക്ക് നോക്കിയിരുന്നപ്പോൾ പർദ്ദയിട്ടുവരുന്ന കറുത്ത സുന്ദരിയിൽ ഹമീദിൻറെ കണ്ണുകളുടക്കി .
അത് ആയിഷയല്ലേ ? ഡ്രൈവറോട് വണ്ടി നിർത്താൻ ഹമീദ് പറഞ്ഞു .
ഡ്രൈവർ കുറച്ചുമുന്നോട്ടു നീക്കി വണ്ടി നിർത്തി . ഹമീദ് കാറിൽ നിന്നും ഇറങ്ങി . ... നടന്നുപോകുന്നത് ആയിഷയാണോ എന്നറിയില്ല ... എങ്കിലും ഹമീദ് വിളിച്ചു .
''ആയിഷ''.
അവൾ തിരിഞ്ഞു നിന്നു .
അത് ആയിഷ തന്നെ അല്ലെങ്കിൽ തിരിഞ്ഞു നില്ക്കില്ലായിരുന്നല്ലോ ? ഹമീദിന് സന്തോഷം തോന്നി . അവൻ അവളുടെ അരികിലേക്ക് നടന്നടുത്തു .
ആയിഷ : ഹമീദെ .. അവളുടെ സുറുമയെഴുതിയ കണ്ണുകൾ വിടർന്നു .
ബാല്യകാല സഖി തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഹമീദിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു . എന്ത് പറയണമെന്നറിയാതെ അവർ പരസ്പരം നോക്കി നിന്നു . അപ്പോഴും ഇരുവരുടേയും കണ്ണുകൾ ഒരു യുഗത്തിലെ മുഴുവൻ കഥകൾ പറയുന്നുണ്ടായിരുന്നു .
ആയിഷ ഇന്ന് പഴയതിലും സുന്ദരിയായിരിക്കുന്നു . ഹമീദ് ഓർത്തു .
ഹമീദ് : നിനക്ക് സുഖമല്ലേ ? ഇപ്പോൾ എവിടാണ് താമസം ?.
ആയിഷ : ഇക്കയുടെ വീട്ടിൽ . അവിടെ അദ്ദേഹത്തിൻറെ ഉമ്മയും , ബാപ്പയും മാത്രമേ ഉള്ളു . ഇക്ക ദുബായിൽ ആണ് . ഹമീദിൻറെ നിക്കാഹ് കഴിഞ്ഞുവെന്നറിഞ്ഞിരുന്നു . ബീവിക്ക് സുഖമല്ലേ ? കുട്ട്യോളായോ ?.
ഹമീദ് : അവൾക്ക് സുഖം , രണ്ട് കുട്ടികൾ . ഞാനും ഗൾഫിൽ ആണ് . ഇപ്പോൾ വരുന്ന വഴിയാണ് . ഒട്ടും പ്രതീക്ഷിച്ചില്ല നിന്നെ ഇവിടെ കാണുമെന്ന് . എത്ര നാളുകളായിന്നറിയോ ആയിഷ നിന്നെ കാണാൻ ആഗ്രഹം തോന്നിയിട്ട് . ബാല്യകാലത്തെ ക്കുറിച്ചുള്ള എൻറെ ഓർമ്മകളിൽ എപ്പോഴും നമ്മുടെ പ്രണയം ഓടിയെത്താറുണ്ട് . നിൻറെ കവിളിൽ വിരിയുന്ന ആ നുണക്കുഴി ഇന്നും ഓർക്കുന്നു .
ആയിഷയുടെ കണ്ണുകളിൽ ചെറിയ നാണം .
ആയിഷ : പഴയതൊന്നും നീ ഇപ്പഴും മറന്നിട്ടില്ല അല്ലെ .. ഞാനും ഓർക്കാറുണ്ട് . എന്നാലും ജീവിതമാകുമ്പോൾ മറന്നും , മറന്നുവെന്ന് നടിച്ചും വേണം ജീവിക്കാൻ .
ഹമീദ് : അതെ , പക്ഷേ ഇന്നും മറക്കാതെ സൂക്ഷിക്കുന്നു നമ്മുടെ ആ നല്ല നിമിഷങ്ങൾ .
അതുപറഞ്ഞപ്പോൾ അന്നത്തെപോലെ ആയിഷയുടെ കണ്ണുകൾ വിടർന്നു .നുണക്കുഴികൾ വിരിഞ്ഞു .
ആരും അറിയാതെ , ആരോടും പറയാതെയുള്ള ആ പ്രണയത്തിന് ഇലഞ്ഞിപ്പൂവിൻറെ സുഗന്ധമുണ്ടായിരുന്നു , മഞ്ചാടിക്കാടിൻറെ ഭംഗിയുണ്ടായിരുന്നു . ക്ലാസ്സിൽ ഇരിക്കുമ്പോൾ ഒളികണ്ണാൽ മൊഹബ്ബത്തിൻറെ ഹൃദയകാവ്യം അവർ കൈമാറിയിരുന്നു .
ആയിഷ : ഒരിക്കൽ പെരുന്നാളിന് ആരും കാണാതെ നീ എൻറെ കൈയ്യിൽ മയിലാഞ്ചിയിട്ടു തന്നതും , മയിലാഞ്ചിയുടെ മണം നമ്മുടെ പ്രണയസുഗന്ധമാണെന്ന് നീ പറഞ്ഞതും എല്ലാം ഓർമ്മയുണ്ട് . അന്നാണ് നമ്മുടെ പ്രണയത്തിന് പിരിയാൻ കഴിയില്ല എന്ന് മനസ്സിലാക്കിയത് .
ഒരു നിമിഷം അവർ പഴയ ആയിഷയും ഹമീദുമായി മാറി ..
ജീവിതത്തിൽ ഏറ്റവും സുന്ദരമായ കാലമുണ്ടെങ്കിൽ അത് ഏവരുടേയും ബാല്യകാലമായിരിക്കും .
ഹമീദ് : നീ ഓർക്കുന്നോ ആയിഷ ! എനിക്ക് സുഖമില്ലാതെ കിടന്നപ്പോൾ എൻറെ സഹോദരിയുടെ കൂടെ നീ വീട്ടിൽ വന്നതും , എനിക്ക് നഷ്ട്ടപ്പെട്ട ക്ലാസ്സുകളുടെ നോട്ടുകൾ തന്നതും , അതിൽ ആരുമറിയാതെ പ്രണയലേഖനമൊളിപ്പിച്ചതും , നമുക്കായി വിരിയുമെന്ന് എഴുതി അതിൽ മനോഹരമായ മയിൽ പീലിത്തുണ്ട് ഒളിപ്പിച്ചതും.! എല്ലാം ഇന്നും ഓർമ്മകളുടെ സുഗന്ധമായി എന്നിൽ നിറയുന്നു .
ആയിഷ : ഓരോ ദിവസവും അത് പെറ്റു പെരുകിയോ എന്നറിയാൻ നമ്മൾ നോക്കിയതും , എന്ത് രസമായിരുന്നു അല്ലെ ...! ക്ലാസ്സ് തീർന്നു , എല്ലാവരും പിരിയുന്ന ആ ദിവസം വന്നെത്തി . അന്ന് കരഞ്ഞു കലങ്ങിയ എൻറെ മിഴികളിൽ നീ ആദ്യമായി ചുംബിച്ചതും ഞാൻ ഓർക്കുന്നു .
ഹമീദ് : നമ്മൾ പിരിഞ്ഞ ആ ദിവസം നല്ല മഴയായിരുന്നു . അന്ന് നിൻറെ കുടയിൽ മുട്ടിയുരുമ്മിയാണ് നമ്മൾ പോയത് . ആ മഴ വിരഹത്തിൻറെ ആയിരുന്നു , വിണ്ണിലെ പ്രണയത്തുള്ളികൾ മേഘത്തെ പിരിഞ്ഞതുപോലെ അന്ന് നമ്മുടെ പ്രണയവും അവസാനിക്കുകയായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു . പിന്നീടൊരിക്കലും നമ്മൾ കണ്ടിരുന്നില്ല .
ആയിഷ ! നിന്നെ കാണാൻ ഞാൻ പലപ്പോഴും ശ്രമിച്ചിരുന്നു . പക്ഷേ ഒരിക്കൽപോലും നിന്നെ കാണാൻ കഴിഞ്ഞില്ല . കുറേ നാളുകൾ കഴിഞ്ഞും നിൻറെ ഓർമ്മകൾ എന്നിൽ നിന്നും മാഞ്ഞിരുന്നില്ല . ഉപരിപഠനത്തിന് പോയപ്പോഴും തിരികെ വന്ന് നിന്നെ കാണാൻ ശ്രമിച്ചു , പിന്നീട് ഞാൻ അറിഞ്ഞു നിൻറെ നിക്കാഹ്‌ ആണെന്ന് .
അന്ന് ഞാൻ ആരുമറിയാതെ നമ്മുടെ മൊഹബ്ബത്തിൻറെ സ്മാരകമായി നില്ക്കുന്ന മഞ്ചാടിക്കാട്ടിൽ പോയി ഒരുപാട് നേരം കരഞ്ഞു . വീണ്ടും നമ്മൾ കണ്ടുമുട്ടിയിരിക്കുന്നു ഈ വഴിപിരിയും ഇടവഴിയിൽ വച്ച് അല്ലെ ആയിഷ .!
ഹമീദിന് അവൻറെ സങ്കടത്തെ നിയന്ത്രിക്കാൻനായില്ല . അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . ആയിഷയുടെ അവസ്ഥയും അത് തന്നെയായിരുന്നു .
ആയിഷയുടെ വിരൽത്തുമ്പിൽ തൂങ്ങി തന്നെ അത്ഭുതത്തോടെ നോക്കുന്ന ആ കൊച്ചു സുന്ദരിയുടെ കൈയ്യിൽ ഒരു പിടി മിഠായി വച്ചുകൊടുത്ത് തിരിഞ്ഞു നോക്കാതെ ഹമീദ് കാറിൽ കയറി യാത്രയായി .
അതാരാ ഉമ്മാ ?.
കുറച്ചു നേരം അയാൾ പോയ വഴിയിലേക്ക് നോക്കിനിന്ന ആയിഷ മകളുടെ ചോദ്യം കേട്ടില്ല .
വീണ്ടും കൊച്ചായിഷയുടെ ചോദ്യത്തിന് ഉത്തരം നല്കാൻ തുടങ്ങുമ്പോൾ അവളുടെ കണ്ണിലെ സുറുമ കലങ്ങിയിരുന്നു . ...!